Thursday, September 10, 2020

വിശപ്പ്..

വാക്കിൻ വിശപ്പൊന്നടക്കുവാൻ ഇന്നു ഞാൻ.. 

യാത്രയായ് ആകൊടും കാടു തേടി.. 
വരയിട്ട നരകൊണ്ട് വഴിവെട്ടി വെട്ടിയെൻ.. 
ഭൂതകാലാകുളിർ മേടുതാണ്ടി .. 

നിഴൽവീണ ചിന്തകൾക്കൊന്നുയിർ കൊള്ളുവാൻ.. 
നിറമുള്ള മണമുള്ള പൂക്കൾ തേടി.. 
മറയുന്ന ചിന്തതൻ വേരിൽഇറ്റിക്കുവാൻ.. 
മൃത്യു സഞ്ജീവനി തളിരുതേടി.. 
 
വഴിയിലെൻ ബാല്യം പൂത്തു തളിർത്തൊരാ 
പുഴവക്കിൽ ഒരുവേള ഒന്നിരുന്നു.. 
ഞൊട്ടും ഞൊടക്കും തുപ്പൽ പടക്കവും 
തൊട്ടു തലോടി കടന്നുപോയി.. 

അരയാലിൻഇലകളെ ഇക്കിളിയാക്കി 
ഒരു കൊച്ചു കാറ്റ് കടന്നുപോകെ.. 
ഒരു ദീർഘ നിശ്വാസം എന്നിൽ നിറച്ചു ഞാൻ.. 
ബാല്യമാം കല്പടവ് കയറി മെല്ലെ..  

കൗമാര ഭാവനകൾ കാവടി ആടുന്ന.. 
വഴിയോരമെത്തിഞാൻ ഒന്ന് നിന്നു.. 
അവിടെ നിറഞ്ഞാടും ശിങ്കാരി മേളവും.. 
പറയന്റെ കൊട്ടും എൻ ചെവിനിറച്ചു.. 

മന മതിൽ മെല്ലെ കടന്ന് വർഷത്തിൽ.. 
ഒരുനാൾ വരുന്നൊരു ദേവശക്തി.. 
അരികിലൂടൊന്നു കടന്ന് പോയ്യ്.. കാലമായ്.. 
യൗവ്വന തിരിതെളിച്ചെന്റെ ഉള്ളിൽ..  

കരിമഷി പൊട്ടിനായ് കാവിലെ ദേവിക്ക്...
ഇത്തിരി എണ്ണയുമായ് നടന്നു.. 
സന്ധ്യക്ക് കൈകൂപ്പി നിന്നു കിഴക്കിന്റെ.. 
കൃഷ്ണന്റെ മുന്നിലും ഏറെ നേരം.. 

അന്ന് പടിഞ്ഞാറിൻ അമ്പലത്തിൻ ദേവി.. 
ഏകാന്ത വാസത്തിൽ ആയിരുന്നു.. 
തിരുവാതിരക്കും തിരുനാളിനും മാത്രം.. 
മിഴികൾ തുറക്കുന്നവൾ ആയിരുന്നു.. 

തിക്കും തിരക്കും ഒട്ടുമില്ലാതാന്ന്...
ഇടവഴികൾ തോറും നടന്നുതീർത്തു.. 
ഒടുവിൽ കാല വിരൽപിടിച്ചെത്തി ഞാൻ.. 
ഇലപൊഴിയും വടവൃക്ഷനിഴലിലായി... 

ഒന്ന് മയങ്ങി ഉണർന്നപ്പോൾ ഉള്ളിലായ്.. 
ഉണരുന്ന വാക്കിൻ വിശപ്പ്‌ കേൾക്കേ.. 
നര കൊണ്ട് വെട്ടി വെളുപ്പിച്ചു വഴി നീട്ടി.. 
യാത്രയായ് വീണ്ടുമാ കാടുതേടി.. 

എന്റെ ഭൂതകാലക്കുളിർ കൂട്തേടി.. 

No comments: