Saturday, November 22, 2008

അവിസ്മ്രതം

പ്രണയപരാഗ ധൂളികള്‍ വിതറിഓര്‍മ്മകള്‍ വീശുമ്പോള്‍,
വിരഹമതിന്‍ ചുടുതുള്ളികളാലെന്‍കണ്ണുനിറക്കുന്നു.
ഇരവിന്‍ നീലിമ കാതില്‍ വിതറുംമാസ്മര ഗാനങ്ങള്‍,
മൗനമതിന്‍ ശ്രുതിയാകിലും മനസ്സില്‍അഴലു നിറക്കുന്നു.

വരികളിലവളെ വരക്കാന്‍ കനവുകള്‍കവിതകള്‍ തിരയുമ്പോള്‍,
നീറുകയാലെന്‍ ഹൃദയം,തൂലികവഴുതിപോകുന്നു.
കാലം മാറിയ കാര്യം ചിന്തകള്‍അറിയുന്നില്ലെന്നൊ.
കരളില്‍ വീണൊരു മുറിവിന്നിനിയുംമാഞ്ഞിട്ടില്ലെന്നൊ.

അകതാരാകെ അലകടല്‍ പോലെഅലറിവിളിക്കുന്നു.
അവളിന്നെവിടെ അവളിന്നെവിടെഅരികത്തില്ലല്ലൊ.
പ്രണയം തിങ്ങിയ സിരകളുമായിസ്മ്രതികള്‍ വിങ്ങുന്നു.
അതിനുള്ളൗഷധമായെന്‍ മുന്നില്‍മദ്യമിരിക്കുന്നു.

വിസ്മ്രതമാക്കാന്‍ വെമ്പുംതോറുംഓര്‍മ്മകള്‍ മുറുകുന്നു.
ഹൃത്തിന്‍ ഭിത്തിയില്‍ മുറിവുകള്‍ ‍വീണ്ടുംവിസ്ത്രതമാകുന്നു.
കൗമാരത്തിന്‍ വെയില്‍ മാഞ്ഞിട്ടുംഓര്‍മ്മകള്‍തന്‍ ചൂടില്‍,
ഉരുകാതുരുകി തീരുകയാണെന്‍കരളും ആത്മാവും.

Friday, October 03, 2008

ഒരു പുലരി കൂടി...

പഴയൊരു കാല സ്മ്രതികളലറിയാ-
തുഴറീപോയി ഞാന്‍.
പുലരിയിലേതോ പാട്ടിന്‍ ഈരടി-
കാതിലലച്ചപ്പോള്‍.

പകലോന്‍ തൂകിയ കുങ്കുമവര്‍ണ്ണം-
കണ്ണില്‍ വീണപ്പോള്‍.
കൗമാരത്തിന്‍ പകലിന്‍ ചൂടില്‍-
ഉറക്കമുണര്‍ന്നു ഞാന്‍.

അവിടെന്‍ കളിയും ചിരിയും കണ്ടു-
കനവുകള്‍ കണ്ടു ഞാന്‍.
അവിടെന്‍ അഴലിന്‍ നിഴലില്‍ മുങ്ങിയ-
പ്രണയം കണ്ടു ഞാന്‍.

അതിലെന്‍ പ്രണയിനി തൂകിയ പുഞ്ചിരി-
പൂവുകള്‍ കണ്ടു ഞാന്‍.
അവളുടെ ശബ്ദവും അവളുടെ ചിരിയും-
വീണ്ടും കേട്ടൂ ഞാന്‍.

അവളോടൊത്തൊരുമിച്ചു നടന്നൊരു-
വീത്ഥികള്‍ കണ്ടു ഞാന്‍.
അന്നാ കണ്ണില്‍ കണ്ടൊരു മോഹം-
വീണ്ടും കണ്ടു ഞാന്‍.

അവളെ വേര്‍പെട്ടൊടുവില്‍ പോന്നൊരു-
നിമിഷം കണ്ടു ഞാന്‍.
അപ്പോളിറ്റൊരു കണ്ണീര്‍ ചൂടില്‍-
വീണ്ടുമുണര്‍ന്നു ഞാന്‍.

Wednesday, February 20, 2008

ഒരു സുപ്രഭാതം പറഞ്ഞത്

അങ്ങാകിഴക്കാ മാമലതന്‍
‍ഉച്ചിയില്‍ വന്നെത്തി സൂര്യനിന്നും.
ചെത്തിയും തുമ്പയും പൂക്കയായി
പുല്‍നാമ്പിലാവിയായ് മഞ്ഞുതുള്ളി.

കണ്‍തുറന്നങ്ങോട്ടു നോക്കുകില്‍നിന്‍
കണ്‍കളില്‍ കാണുമാ കാവ്യഭംഗി.

ഓര്‍മ്മകള്‍ ഇറ്റിറ്റുവീഴുമപ്പോള്‍
‍നെഞ്ചില്‍നിറയും പ്രണയമപ്പോള്‍
‍ഒള്ളില്‍ നിറഞ്ഞോരു വൈര്യമെല്ലാം
കത്തിയെരിഞ്ഞുടന്‍ ചാമ്പലാകും.

എങ്ങുനിന്നോഎത്തും മോഹമേഘങ്ങള്‍ നിന്‍
മാറില്‍കുളിരായ് പെയ്തൊഴിയും.

നിന്‍‌മുന്നിലെത്തി നിരന്നുനില്‍ക്കും
പണ്ടുനീ കണ്ടൊരാ സ്വപ്നങ്ങളും
മോഹഭംഗങ്ങള്‍തന്‍ ദു:ഖങ്ങളോ
കണ്ണില്‍ നീര്‍തുള്ളിയായ് ഇറ്റുനില്‍ക്കും.

കാമുകിതന്‍കരള്‍ പൂത്തൊരാപൂ‌തേടി
ചിന്തകളൊക്കെ പറന്നുപോകും.

എല്ലാം മറന്നുനീ നോക്കിനില്‍ക്കെ
മിഴിവേറും സൗന്തര്യമാസ്വദിക്കെ
ജീവിതംനിന്‍ മുന്നില്‍ന്നില്‍ വന്നുനില്‍ക്കും
സൗന്തര്യബോധത്തിന്‍ കണ്ണുകെട്ടും.

ഇനിനിന്റെ കണ്ണിലിരുട്ടുമാത്രം പൂക്കും,
ചിന്തകള്‍ ചിറകറ്റ പക്ഷിമാത്രം.

Friday, February 15, 2008

വാലന്റെയിന്‍സ്ഡെ (14-02-2002)

സ്വപ്നങ്ങള്‍ എനിക്ക് അന്യമായിതുടങ്ങിയിരിക്കുന്നു.ഓരോനിമിഷവും എന്റെ കിടക്കയിലേക്ക് മോഹഭംഗങ്ങളുടെ മുള്ളുകള്‍ വാരിയെരിഞ്ഞു കടന്നു പോകുന്നു.ഓരോദിനവും മനസ്സില്‍ കനല്‍ കട്ടകള്‍ നിറക്കുന്നു.നിശയുടെ നിശ്ശബ്ദസൗന്തര്യം ആ കനല്‍ കട്ടകളില്‍ കാറ്റായ്‌വീശുന്നു.

ഒരുനാള്‍ എനിക്കുമുണ്ടായിരുന്നു എന്നെ സ്നേഹിക്കാനും എനിക്കുസ്നേഹിക്കാനും ഒരുവള്‍.എന്റെ ഹൃദയത്തിന്റെ ഭിത്തിക്കളില്‍ അവള്‍ നിറഞ്ഞുനിന്നിരുന്നു.പക്ഷെ ഒടുവില്‍ കണ്ണില്‍കുറേ നീര്‍തുള്ളികളും ഹൃദയത്തില്‍ കുറേ അപശബ്ദങ്ങളും അവശേഷിപിച്ച് വിധിയുടെ ചിറകിലേറി അവള്‍ പറന്നുപോയി.
അന്ന് എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ ഞാന്‍ അടച്ചു.ഇനിആരും അതില്‍ ചേക്കേറരുതെന്ന് ഞാന്‍ ആഗ്രഹിച്ചു.പക്ഷേ വീണ്ടും വിധിയുടെ ബലിഷ്ടമായ കൈകള്‍ക്കുമുന്നില്‍ എന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തകര്‍ന്നുവീണു.ഒരാള്‍ കൂടി എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു.

ഒരിക്കലും ഞങ്ങള്‍ പരിചയപെട്ടില്ല ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എന്നിട്ടും എപ്പോഴോ എന്റെ ഹൃദയഭിത്തികളില്‍ അവളുടെ നിഴള്‍ഞാന്‍ കണ്ടു.കോണ്ടാക്റ്റ് ക്ലാസ്സുകളില്‍ എന്റെ കണ്ണുകളില്‍ അവള്‍ നിറഞ്ഞുനിന്നു.ബസ്സ് യാത്രകളില്‍ എന്റെ കൂടെ അവള്‍ ഉണ്ടായിരുന്നു.നിദ്രയില്‍ സ്വപ്നങ്ങളുടെ മൂടുപടം അണിഞ്ഞ് അവള്‍ എന്റെ അരികില്‍ നിന്ന് എന്നെനോക്കി ചിരിച്ചിരുന്നു.

മനസ്സിന്റെ മുറിവുകളില്‍ നിന്നൊഴുകിയിരുന്ന രക്തചോലകള്‍ കുളിര്‍മയേകുന്ന നീരുറവകളായി. മരുഭൂമിയായി കഴിഞ്ഞു എന്നു ഞാന്‍ കരുതിയ സ്വപ്ന പഥങ്ങളില്‍ അന്നുവീണ്ടും മോഹപുഷ്പങ്ങള്‍ വിടര്‍ന്നുനിന്നു.ജീവിതം വീണ്ടും ഞാന്‍ ആസ്വദിച്ചുതുടങ്ങി.മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ അലയൊച്ച ഞാന്‍ കേട്ടു.

പ്രണയം നിറഞ്ഞ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴയായി വാലന്റെയിന്‍സ്ഡെ (14-02-2002)പെയ്തിറങ്ങി.ആമഴയില്‍ ഞാനും നനഞ്ഞുനിന്നു.കണ്ണുകള്‍ അടച്ച് കൈകള്‍ വിടര്‍ത്തി മനസ്സില്‍ അവളുടെ മുഖവുമായി.

ആസ്വാദനത്തിന്റെ അലകള്‍ അടങ്ങുംമുന്‍പ് വിധി എന്നെ തേടിയെത്തി.മുഖത്ത് ഒരു ചിരിയുമായി.ഞാന്‍ മുഖം തിരിക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.വിധി ആ ബലിഷ്ടമായകൈകള്‍ എന്റെ തോളില്‍ വച്ചുകൊണ്ട് പറഞ്ഞു."അവളുടെ മനസ്സില്‍ മറ്റൊരാളുണ്ട്".

തകര്‍ന്നുപോയ മോഹങ്ങളും സ്വപ്നങ്ങളും ഉള്ളില്‍ ഒതുക്കി ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "എന്റെ മനസ്സില്‍ അവള്‍ ഉണ്ടായിരുന്നില്ലല്ലൊ".എന്റെ മറുപടി കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അവന്‍ പറന്നുപോയി.

ഒരുപക്ഷെ സ്വപ്നങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും നിറയുമ്പോള്‍ വീണ്ടും എന്നെ തേടിവരാന്‍.

Wednesday, January 16, 2008

സൗഹൃദം

ഒരുമിച്ചു ഭൂവില്‍ ജനിച്ചില്ലയെങ്കിലും
എപ്പൊഴോ ഒന്നായതല്ലെ നമ്മള്‍.
അന്നുതൊട്ടിന്നോളം എല്ലാരാവിലും
ഒരുമിച്ചുറങ്ങാന്‍ കിടന്നുനമ്മള്‍.

അന്നം പകുക്കാതെ എത്രയോ ഉച്ചകള്‍
‍കയ്യിട്ടുവാരി കഴിച്ചുനമ്മള്‍.
കൗമാര സ്വപ്നങ്ങള്‍ ഒക്കെയും പങ്കിട്ടു
ഒരുപാടുകനവുകള്‍ നെയ്തുനമ്മള്‍.

പകലിന്‍ വിയര്‍പ്പും രാവിന്റെ കുളിരും
കൈമാറി എന്നും ചിരിച്ചുനമ്മള്‍.
കരളില്‍ വിടര്‍ന്നൊരാ മോഹപൂമൊട്ടുകള്‍
രക്തം പകര്‍ന്ന് വിടര്‍ത്തി നമ്മള്‍.

പ്രേമത്തിന്‍ ആദീപ്ത ദീപനാളങ്ങളില്‍
ചിറകെരിഞ്ഞൊരുനാളു വീണുനമ്മള്‍.
എഴുതിയന്നൊരുപാടുവാക്കുക്കള്‍ പ്രണയിനി
ക്കൊരുപാടു കനവുകള്‍ കണ്ടുനമ്മള്‍.

ഒടുവില്‍ പിരിഞ്ഞവര്‍ പോയപ്പോള്‍ ജീവന്റെ
വേരറ്റുവീണു പിടഞ്ഞു നമ്മള്‍‍.
ഉയിരില്‍ മുള‍ച്ചൊരാ പ്രണയ മുള്‍ച്ചെടികളില്‍
‍ഹൃദയം കൊരുത്തു കരഞ്ഞുനമ്മള്‍.

എല്ലാം മറക്കുവാന്‍ ഒന്നുറങ്ങീടുവാന്‍
‍എതയോ വീഥികള്‍ തേടിനമ്മള്‍.
മദ്യം മണക്കുന്ന കാറ്റേറ്റിരുന്നെത്ര
അര്‍ധാന്തകാര പരപ്പില്‍ നമ്മള്‍.

തോള്‍ പുണര്‍ന്നെത്രയോ സന്ധ്യകള്‍
ആലുവാപുഴ കണ്ടു ലോകം മറന്നു നമ്മള്‍.
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.

കണ്ണെത്തിടാത്തൊരു ലോകത്തിലായിട്ടും
കനവിനാല്‍ കൈകോര്‍ത്തിരുപ്പു നമ്മള്‍.
അറിയില്ല ആത്മാവിലേതേതു തന്ത്രിയാല്‍
ബന്ധിച്ചു ഭൂവില്‍ പിറന്നു നമ്മള്‍.

ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.

കടപ്പാട് :-ബിനുസ്താദ് എന്ന ബിനുദാസ്,ഉമേഷ് എന്ന ഉമേഷ്മേനോന്‍,ധന്യന്‍ എന്ന തിരുമേനി.......അല്ല തിരുമേനി എന്ന ധന്യന്‍,പിന്നെ ചന്ദ്രസേനന്‍ എന്ന എന്റെ അനുഭവങ്ങള്‍.

Saturday, January 12, 2008

ആവലാതികള്‍

കുളിരാര്‍ന്ന കൈകളാല്‍ എന്നെ തഴുകി
പറന്നുപോകും കുളിര്‍ തെന്നലേ നീ,
ഒരുമാത്ര നില്‍ക്കുക ഒരുവാക്കു പറയുക
നീയെന്റെ കരളിനെ കണ്ടോ?

അവളുടെ നിശ്വാസ വായുവിലെങ്കിലും
നീയെന്റെ കണികകള്‍ കണ്ടോ,
അവളുടെ മിഴികളില്‍ ഉറങ്ങുന്ന കനവുകളില്‍
നീയെന്റെ നിഴലുകള്‍ കണ്ടോ?

ഇവിടെ ഞാനീ മണല്‍ കാടിന്റെ ചില്ലയാല്‍
‍കൂടൊരുക്കുമ്പോള്‍ അവള്‍ക്കായ്,
പാടുന്നപാട്ടിലെ കണ്ണുനീരിന്‍ താളം
അവളുടെ കാതുകള്‍ കേട്ടോ?

മൗനമാം ആഴിതന്‍ അന്തരാത്മാവിന്റെ
അലകളില്‍ അലയുമെന്‍ പ്രാണന്‍,
‍അവളുടെ ആത്മാവില്‍ അറിയാതെയെങ്കിലും
ഒരുമാത്ര സ്പര്‍ശിച്ചതുണ്ടൊ?

അറിയാതെയെന്‍ ആത്മനിശ്വാസ വീചികള്‍
‍പൊഴിയുന്ന പ്രണയ ഗാനങ്ങള്‍,
നിശ്ശബ്ദമെങ്കിലും അനശ്ശ്വരമാണെന്നു
അറിയുന്നതെങ്കിലുമുണ്ടോ?

അറിയില്ലെനിക്കിനി നാളത്തെ ഗാഥകള്‍
പറയുക നീതന്നെ കാറ്റെ,
അറിയില്ലവള്‍ക്കെന്നറിഞ്ഞിട്ടുമെന്തിനായ്
കാത്തുനില്‍ക്കുന്നു ഞാന്‍ നിന്നെ,
എല്ലാം കാത്തുവക്കുന്നു അവള്‍ക്കായ്.

Sunday, November 04, 2007

ഓര്‍മ്മകള്‍ എനിക്ക്

ഓര്‍മ്മകള്‍...

പൊഴിഞ്ഞുവീഴുന്ന നിമിഷങ്ങള്‍ക്കൊപ്പം നാമറിയാതെ നമ്മളില്‍നിന്ന് കൊഴിഞ്ഞുപോകുന്നതെല്ലാം ആരൊ പെറുക്കിയെടുത്ത് കൂട്ടിവക്കുന്ന ഒരു സ്വര്‍ണപാത്രം...

ഓര്‍മ്മകള്‍ എനിക്ക്,

ഏകാന്തതകളുടെ കല്ലില്‍‍തട്ടി മറഞ്ഞുവീഴുമ്പോള്‍ ചിതറിവീഴുന്ന പഴയകാലത്തിന്റെ കണ്ണീരും കിനാക്കളും സന്തോഷങ്ങളുമാണ്...

ചിലപ്പോള്‍ അതുവാരിയെടുത്ത് മനസ്സിന്റെ പലകയില്‍ നിരത്തിവക്കുമ്പോള്‍ ഉള്ളിലെവിടെയോ ഉറവയെടുക്കുന്ന നഷ്ടബോധത്തിന്റെ കണ്ണുനീര്‍ചാലുകളാണ്...

പിന്നെ ചീലപ്പോള്‍ തോന്നും മനസ്സിന്റെ ശിഖിരങ്ങളില്‍ എപ്പൊഴൊക്കെയോ പടര്‍ന്നുകയറിയിരുന്ന പ്രതീക്ഷകളില്‍നിന്ന് ഇന്നും പൊഴിഞ്ഞുപോകാതെ ഇതള്‍ വിരിച്ചു നില്‍ക്കുന്ന മുല്ലപൂക്കള്‍ പൊഴിക്കുന്ന ഗന്ധമാണതെന്ന്...

പിന്നെ...പിന്നെ...ചിലപ്പോള്‍ കരളിലെ ഒരുമൂലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൂട്ടില്‍നിന്ന് കേള്‍ക്കാറുള്ള നഷ്ടപെട്ടുപോയ ഒരു പഴയകാലപ്രണയത്തിന്റെ വളകിലുക്കം നല്‍കുന്ന അസ്വസ്ഥത...

ഓര്‍മ്മകള്‍...

അതെനിക്ക് ഇപ്പോള്‍ ഈ പ്രവാസലോകത്തെ നിന്ദ്രകളില്ലാത്തരാത്രികളില്‍ വാരിപുതച്ച്‌കിടക്കാന്‍ ഒരു പട്ടുനൂല്‍പുതപ്പായിരിക്കുന്നു...

Wednesday, October 31, 2007

ഇന്നലെയുടെ ചിരി

പകലിന്റെ കയ്യും പിടിച്ച് സന്ധ്യ ചക്രവാളത്തിന്റെ പടികടന്ന് നിമിഷങ്ങള്‍പാകിയ കാലത്തിന്റെ വീഥിയിലൂടെ നടന്നു മറഞ്ഞുകഴിഞ്ഞിരിക്കുന്നു.ഇന്നലെവരെകണ്ടിരുന്ന ആ സൗന്ദര്യം വിണ്ണിന്റെ മുഖത്ത്ഇന്നവന് കാണാന്‍ കഴിഞ്ഞില്ല.മറുകരയില്‍ ഉദിച്ച്‌നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍ അവന്റെ മനസ്സിനെ ഒന്നുതൊട്ടതുപോലുമില്ല.

ചന്ദ്രികയുടെആലിഗനത്തില്‍ മതിമറന്ന് നിശ്ശബ്ദമായി നില്‍ക്കുന്ന രാത്രി.ഇന്നലെവരെ അവന്റെ മനസ്സും ഇതുപോലെ ആയിരുന്നു.നിശ്ശബ്ദമായി..സ്വപ്നങ്ങളുടെ സംഗീതത്തില്‍ ലയിച്ച് ...അനുരാഗത്തിന്റെ ആര്‍ദ്രതയില്‍മുങ്ങി അങ്ങിനെ...

ഇപ്പോള്‍ കഴിഞ്ഞുപോയ നിമിഷങ്ങള്‍ അവന്റെമനസ്സില്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.ചിന്തയില്‍ ഒരു ഇരമ്പല്‍ശബ്ദം‌മാത്രം.രാത്രിഒരുപാടായിട്ടും ഇന്നലെവരെ കാത്തിരുന്ന നിദ്രപോലും ഇന്നവനെ മറന്നുപോയിരിക്കുന്നു.മനസ്സ് ചോദ്യങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുളുന്നു. ചിലതില്‍മിന്നല്‍ പിണരിന്റെ നിഴലാട്ടം.

സമൂഹം അവന്റെ മനസ്സില്‍കോരിയിട്ട കനലുകള്‍ ചിന്തയുടെകാറ്റേറ്റ് നീറുകയാണ്. അവന്‍ ഓര്‍ത്തു മനുഷ്യന്‍ ഒരുവ്യക്തി മാത്രമായിരുന്നെങ്കില്‍ അവന്റെ ചിന്തകളിലും,സ്വപ്നങ്ങളിലും,അവന്റെ പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്താമായിരുന്നു.പക്ഷെ ഒരുകുടും‌ബമോ സമൂഹമോ ആയി മാറുമ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹത്തിനും സ്വാധീനത്തിനും തന്റെമോഹങ്ങളേയും സ്വപ്നങ്ങളുടേയും അടിയറവച്ച് ആ നിസ്സഹായതയില്‍ അവരുടെതാളത്തിനൊത്ത് ആഗ്രഹമില്ലാഞ്ഞിട്ടും ആടേണ്ടിവരുന്ന വെറുംശരീരം മാത്രം.

എന്തുകൊണ്ടാണ് ഇങ്ങനെ,ഒരുപക്ഷെ പരിഹാസത്തിലൂടെയും ക്രൂരതയിലൂടെയും മാത്രം തന്റെ അനിഷേദ്യസാന്നിധ്യം നിലനിര്‍ത്തുന്ന സമൂഹത്തിന്റെ സ്ഥായിയായസ്വഭാവം ബോധ്യമുള്ളതുകോണ്ടാവാം,അതിനെ ഭയന്നാവാം അവന്‍ അറിയാതെ തന്നെ ആയാന്ത്രികതയില്‍ അലിഞ്ഞുചേരാന്‍ നിര്‍ബധിതനാകുന്നത്.അതുകൊണ്ട്തന്നെയാകാം കാരുണ്യവും സഹതാപവും സഹായസന്നധതയും എല്ലാം വ്യക്തിത്വങ്ങളായ് മാത്രം ഒതുങ്ങി നില്‍ക്കുന്നത്.

ചിലകാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിക്കുമ്പോള്‍ അവര്‍പറയാറുണ്ട് "നീപറയുന്നതു ശരിതന്നെ പക്ഷെ മറ്റുള്ളവര്‍ എന്തുവിചാരിക്കും?"എന്ന്.ആചോദ്യംതന്നെ സമൂഹത്തിലെ ഓരോവ്യക്തിയോടും വ്യക്തിപരമായി ചോദിച്ചാല്‍ ഭൂരിപക്ഷം ഉത്തരം ഇതുതന്നെ ആയിരിക്കും.ചിലര്‍ നിങ്ങളോട് ചോദിച്ച ചിലചോദ്യങ്ങള്‍ക്ക് നിങ്ങളും ഇതേമറുപടി പറഞ്ഞിട്ടില്ലെ?.അതിനുകാരണമെന്താണ്?.അതിനുള്ള ഉത്തരം ഒരുപക്ഷെ സമൂഹത്തിന്റെ നിര്‍‌വചനമായിരിക്കാം.ക്രൂരതയുടെയും പരിഹാസത്തിന്റേയും അന്തസത്ത ആയിരിക്കാം.

താനൊരു തത്വഞ്ജാനി ആവുകയാണൊ അവന്‍ ചിരിക്കാന്‍ശ്രമിച്ചു.ചിന്തകള്‍ കൊണ്ടെങ്കിലും സമൂഹത്തിന്റെമാറില്‍ ചവുട്ടിനിന്ന് ക്രൂരനെന്നു‌വിളിച്ചപ്പോള്‍ അവനുതെല്ലാശ്വാസംതോന്നി.അത് ഒരുതോന്നല്‍ മാത്രമാണെങ്കിലും....

തത്വങ്ങളുടെ കൈവിടുവിച്ച് ഓര്‍മ്മകള്‍ അവനെ പുറകോട്ട് വലിച്ചുകൊണ്ട്നടന്നു.നടന്നുകയറിയ കല്‍ പടവുകള്‍ അവന്‍ ഓടിയിറങ്ങി.ഒടുവില്‍ അവന്‍ അവള്‍ക്കുമുന്നില്‍ ചെന്നുനിന്നു.അവസാനമായി അനുരാഗത്തിന്റെ പൂക്കള്‍ തന്നവള്‍.തന്നിട്ടുകാര്യമില്ല എന്ന് പലപ്പോഴും അവള്‍ പറഞ്ഞതാണ്.എന്നിട്ടും അവളുടെ സ്വപ്നവാടിയിനിന്ന് നിര്‍ബന്ധപൂര്‍‌വ്വം അവനത് പിടിച്ചുവാങ്ങുകയായിരുന്നു.വെറുതെ ഹൃദയത്തില്‍ സൂക്ഷിക്കാനായിരുന്നില്ല,ജീവിതത്തില്‍ എന്നും അവള്‍ കൂടെയുണ്ടായിരിക്കണം എന്ന ആഗ്രഹത്തോടെ.അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം.അവള്‍മാത്രമായിരുന്നു അവന്റെ മനസ്സില്‍.

അവളോടുസംസാരിച്ചും അവള്‍ക്കൊപ്പം നടന്നും അവളറിയാതെ ആമുഖത്തുനോക്കിനിന്നും കടന്നുപോയനിമിഷങ്ങളെ മനസ്സില്‍ നിറച്ച് രാത്രിയുടെചൂടിലും ആകുളിര്‍ വാരിപുതച്ച് ചുമരില്‍ തെളിഞ്ഞുനിന്ന തന്റെ നിഴലിന് അവളുടെ പേര്‍നല്‍കി മോഹങ്ങളും സ്വപ്നങ്ങളും ദുഖങ്ങളും പങ്കുവച്ച് വെറുതെ ഇണങ്ങിയും പിണങ്ങിയും പിന്നെ തമാശകള്‍പറഞ്ഞ് പൊട്ടിചിരിച്ച് മറ്റാരെങ്കിലും കണ്ടോഎന്ന് ഭീതിയോടെ ചുറ്റുംനോക്കിയും മറ്റുമായിരുന്നു അവന്റെ ഇന്നലയോളം കടന്നു പോയത്.

പക്ഷെ ഇന്നലെയുടെ ആ നിമിഷം ആ ഒരു നിമിഷം അവന്റെ മുന്നില്‍ വന്നു വീണത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സമൂഹത്തിന്റെ മുഖവുമായിട്ടാണ്.കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിച്ചിട്ടുകാര്യമില്ലെന്ന് ആശ്വസിക്കുന്നവരുടെ ഉള്ളില്‍ അടക്കിനിര്‍ത്തിയിരുന്ന കണ്ണുനീര്‍തുള്ളികളുമായിട്ടാണ്.ജീവിതത്തിനു മുകളില്‍ സമൂഹത്തിന്റെ ആധിപത്യം തെളിയിക്കുന്ന മുറിപാടുകളുമായിട്ടാണ്.മനസ്സിലുള്ള ദുഖങ്ങളെല്ലാം മറച്ചുപിടിച്ച് ഇതൊന്നുമല്ല ജീവിതം എന്നുപറഞ്ഞ് ശാന്തമായി ചിരിക്കുന്നവരുടെ അനുഭവങ്ങളുമായിട്ടാണ്.ഒടുവില്‍ ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരാളെകൂടി സമൂഹത്തിന്റെ നഖങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കണൊ എന്ന ചോദ്യവും.

മനസ്സില്‍ മറച്ചുവച്ചിരുന്ന പലമോഹങ്ങളും അവന്‍ വിളിച്ചുപറഞ്ഞു.തത്വങ്ങളും ഉദ്ബോധനങ്ങളും ചേര്‍ത്ത് എതിര്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ അവയെല്ലാം ആധികാരികതയുടേയും അനുഭവസമ്പത്തിന്റേയും മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അവന്റെയുള്ളില്‍ നിസ്സഹായതയുടെ തിരമാലകള്‍ ആഞ്ഞടിച്ചു.ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ ഇനി എന്തുചെയ്യണം എന്തുപറയണം എന്നറിയാതെ അവന്‍ തളര്‍ന്നുനിന്നു.എപ്പോഴോ കണ്‍തടങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കണ്ണുനീര്‍തുള്ളികള്‍ അപ്പോള്‍ അവന്റെ കവിളുകളില്‍ തലോടിക്കൊണ്ട് അവനോട്ചോദിച്ചു."നീ ഞങ്ങളെമറന്നോ എന്നും നിന്നോടൊപ്പം ഞങ്ങളുണ്ടല്ലോ പിന്നെന്താണ്?".

അതുകേട്ട് അവന്റെ ചുണ്ടില്‍ ചിരിവിടര്‍ന്നു.ആദ്യപ്രണയത്തിന്റെ അന്ത്യദിനങ്ങളിലെപ്പോഴോ ആദ്ധ്യാത്മികതയുടെ കരവലയത്തില്‍ അഭയം തേടിചെന്നപ്പോള്‍ ആ കൈക്കുമ്പിളില്‍ നിന്നും ഇറ്റുവീണഒരുതുള്ളി,അതുനെറുകില്‍ പടര്‍ന്നപ്പോള്‍ അവന്റെ ചുണ്ടില്‍ അറിയാതെ വിടര്‍ന്നുപോയ നിര്‍‌വികാരതയുടെ പൂക്കളില്‍ നിറഞ്ഞുനിന്നിരുന്ന അതേ ചിരി.പിന്നീടെപ്പോഴൊ ഭൗതികതയുടെ മരുപച്ചയില്‍ മയങ്ങിയ കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ പ്രാണനറ്റുവീണ അതേ ചിരി.

Monday, October 15, 2007

പ്രണയപര്‍വ്വം

പുലരികള്‍ തൂമഞ്ഞു തറ്റുടുത്തെത്തുന്ന
കുളിരിനായ് പുകള്‍പെറ്റ മകരമാസം.
ജീവിതം പോറ്റുവാന്‍ അലയുന്നവീഥിയില്‍
ആദ്യമായ് നാം കണ്ടുമുട്ടി.

അറിയില്ലെനിക്കതിനു മുമ്പെത്രവീഥികളില്‍
അറിയാതെ നാംകണ്‍ടിരുന്നു.
ഒരുപക്ഷെ ഇവിടെയാകാം സമയകാലങ്ങള്‍
ഒരുമിച്ചടുത്തു വന്നെത്തി.

പ്രണയത്തി‌നാടകള്‍ വാരിയെടുത്തെന്നെ
അണിയിച്ചു കുളിരുള്ളപവനന്‍.
അകതാരിലറിയാതെ ഉണര്‍ന്നൊരാ രാഗത്തില്‍
താളം‌പിടിച്ചെന്റെഹൃദയം.

നിന്‍‌മുഖം മാത്രം മനസ്സില്‍നിറഞ്ഞുഞാന്‍
നീമാത്രമായന്നു മാറി.
അന്നുതൊട്ടോരോ നിമിഷങ്ങളിലും
വളര്‍ന്നുപടര്‍ന്നെന്റെ മോഹം.

പ്രണയമാംപാത്രം മെനഞ്ഞുനിനക്കായെന്‍
നിറമറ്റജീവിതചേറാല്‍.
സൗമ്യമായെങ്കിലും നീയെനിക്കേകുന്ന
സ്നേഹമാം പൂന്തേന്‍‌നിറക്കാന്‍.

കാലം കടന്നുപോയ് ഒടുവില്‍‌വന്നെത്തി
പ്രളയത്തിന്‍ പുകള്‍പെറ്റൊരിടവമാസം.
മിന്നല്‍പിണരിനാല്‍ നെഞ്ചം‌പിളര്‍ക്കുന്ന
ബന്ധുസമൂഹത്തിന്‍ വര്‍ഷകാലം.

അവരെന്റെ കനവുകള്‍ കബന്ധങ്ങളാക്കി
അതിനെന്റെ ചിന്തയില്‍ ചിതയൊരുക്കി.
അതിലെന്റെ മോഹങ്ങള്‍ ചിറകറ്റുവീണു
അതിലെന്റെ ചിരികള്‍തന്‍ സതിനടത്തി.

സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ കാലിടറിവീണുപോയ് ഞാന്‍.പിരിയുന്നതില്‍ കൂടുതല്‍ വേദന ഒരുപക്ഷേ പിരിയാതിരുന്നാല്‍ ഈ സമൂഹം നമുക്കുവേണ്ടി കാത്തുവച്ചിരിക്കുന്നു എന്നതിരിച്ചറിവ് എന്നെതളര്‍ത്തികളഞ്ഞു.നിന്നില്‍നിന്ന് അകലാന്‍ ഞാന്‍ ഒരുപാട്ശ്രമിച്ചു അകലാന്‍ മാത്രം.മറക്കുവാന്‍ എനിക്കൊരിക്കലും കഴിയുകയില്ല.
ഇപ്പോള്‍ ഞാനും നീയും രണ്‍ട്‌ലോകങ്ങളിലാണ്.ശരീരംകൊണ്ടും ജീവിതംകൊണ്ടും.ഇനി ഈജന്മം നിനക്ക് എന്റേതാവാനും എനിക്ക് നിന്റേതാവാനും കഴിയില്ല എന്നെനിക്കറിയാം.എങ്കിലും ചിലനിമിഷങ്ങളില്‍.....

വിരഹമെന്‍ സിരകളില്‍ കൈതൊട്ടുണര്‍ത്തുന്നു
മിഴിനീരുകവിള്‍തഴുകി ഒഴുകിടുന്നു.
അറിയില്ലെനിക്കെന്തിനിപ്പോഴും നിന്നെ ഞാന്‍
അതിരറ്റുപ്രണയിച്ചിടുന്നു നിന്നെ അതിരറ്റു സ്നേഹിച്ചിടുന്നു......

പറയാന്‍ മറന്നുപോയത്

രാവേറെയായ് മറഞ്ഞുവെണ്ണിലാപോ‍ലും..
ഞാന്‍ മാത്രമാവാമിന്നുണര്‍ന്നിരിക്കുന്നു...
നിന്റെകൈപടയില്‍ പിറ‍ന്നോരക്ഷരങ്ങളെന്‍..
മാറില്‍ മയങ്ങാതുണര്‍ന്നിരിക്കുമ്പോള്‍..

കവിതയായ് മാറുന്നു കനവുകള്‍പോലും..
കുളിര്‍പൊഴിക്കയായ് കരളിലെ കനലുകള്‍പോലും..
നിന്‍‌ചിരിയിലൂര്‍ന്നുവീണൊരാ തേന്‍‌കണം..
നല്‍കുമാ മധുരത്തില്‍ ഞാനലിയെ..

പ്രണയനിര്‍വൃതിയില്‍പ്രപഞ്ചം മാഞ്ഞുപോകുന്നു..
മനസ്സുകൊണ്ടഗാധമായ്നാമാശ്ലേഷിക്കാന്‍..
ഒരുപുതിയ പ്രണയഗാന തിരകളില്‍നമ്മള്‍..
പ്രളയമില്ലാകരകള്‍തേടിപോയിടുമ്പോള്‍...

അറിയുകില്ലിനിഎവിടെയെങ്കിലും കണ്ണുനീര്‍പൂക്കള്‍..
പൂത്തുനിന്നാ പുഴയിലെല്ലാംചതുപ്പേറുമോ..
അതില്‍‌പെട്ടെന്‍ ദേഹിവിട്ടുഞാന്‍ ദേഹമായെന്നാല്‍..
അപ്പൊഴുംനീ എന്നെഇതുപോല്‍ പുണര്‍ന്നീടുമോ..

ഹൃസ്വമാകാം എന്‍ ‍ജീവനെന്‍‍ഗാനംപോലെ...
അന്നുംനീ ചിരിക്കേണം എന്‍ ഓര്‍മക്കായി...
നിന്റെ നിശ്ശ്വാസത്തിലലിയാന്‍‍ കാത്തുനില്‍പ്പോരെന്‍..
ആത്മാവിനു നിന്നരികില്‍ പുനര്‍ജനിച്ചീടാന്‍..


(കുഞ്ഞുബി മാഷിനോട് കടപ്പാട്)

Sunday, September 16, 2007

കൌമാര‍സ്വപ്നങ്ങള്‍

പണ്ടൊ‌രുനാളിലാ മകരമാസത്തിലങ്ങ്-
അമ്പലത്തില്‍ കൊടിയേറിനില്‍ക്കെ.
ഇല്ലാത്തഭക്തിയാല്‍ കൈകൂപ്പിനില്‍ക്കുമെന്‍
‍കണ്‍കവര്‍‌ന്നാകൊച്ചുതമ്പുരാട്ടി‍.

നിലവിളക്കിനൊളി വാരിപൂണര്‍ന്നു-
പ്രകാശം പരത്തുമാപൂമുഖത്തില്‍.
കണ്ണിമക്കാതൊട്ടു നോക്കിഞാന്‍നിന്നുപോയ്-
ചുറ്റും മറന്നുപോയെന്നപോലെ.

പ്രണയസമാരംഭ താളംമുഴക്കിയെന്‍-
ഹൃദയം തുടിച്ചതിരുദ്രമായി.
കരളിലുംപ്രണയമാം കാര്‍കൊണ്ടല്‍പെയ്കയാല്‍-
കുളിര്‍പടര്‍ന്നേറിയെന്‍ മേനിയാകെ.

ഒളികണ്ണുകൊണ്ടൊന്നുനോക്കി പിരിഞ്ഞുപോയ്-
ഒളിവിതറുമാകൊച്ചുതമ്പുരാട്ടി.
ആചെറുകണ്‍കടാക്ഷത്തിന്‍ നിഗൂഢത-
ചിക്കിചികഞ്ഞു ഞാന്‍വീട്ടിലെത്തി.

അന്നത്തെരാവിലെന്‍‌ ചിന്തതന്‍ചിറകേറി-
ഏറെപറന്നൊന്നുറങ്ങും വരെ.
നിന്ദ്രയില്‍ഞാന്‍കണ്ട സ്വപ്നത്തിലൊക്കെയും-
ആ മിഴിപൂക്കള്‍നിറഞ്ഞുനിന്നു.

രാവിന്റെഇരുളിലെന്‍ അരികത്തുവന്നെന്റെ-
മേനിയില്‍ മെല്ലവള്‍തൊട്ടുണര്‍ത്തി.
മോഹങ്ങളേറ്റി തളര്‍ന്നൊരെന്‍നെഞ്ചിലാ-
പൂമൂഖം‌മെല്ലെ അണച്ചിരുന്നു.

കുങ്കുമപൂമ്പൊടി പടരാന്‍‌കൊതിക്കയാല്‍-
കുളിരേറിനില്‍ക്കുമാ മൂര്‍ധാവിലെന്‍.
കൈകളാലാകരിം കാര്‍കൂന്തല്‍മാറ്റിഞാന്‍-
ചുംബനത്തിന്‍ പൂക്കള്‍ചാര്‍ത്തിനല്‍കി.

തേനിറ്റുനില്‍ക്കുമാ ചുണ്ടില്‍നിന്നൊരുതുള്ളി-
തേനൊന്നുനുകരുവാന്‍ വെമ്പിമോഹം.
മെല്ലെയെന്‍ചുണ്ടുകള്‍ ശലഭമാക്കീദാഹം-
ആരാവിലാവോളം തേന്‍നുകര്‍ന്നു.

മകരമാസകുളിര്‍ കാറ്റിന്റെകൈകള്‍പോല്‍-
ഏറെ തണുപ്പാര്‍ന്നൊരാകൈയുകള്‍.
വിറയാര്‍ന്നെന്‍ മേനിയെ മെല്ലെതലോടവെ-
നെഞ്ചിലൊ കാമംനുരഞ്ഞുപൊങ്ങി.

ഭാവിതന്‍ചിന്തകള്‍ എല്ലാം‌മറന്നന്നു-
ഒന്നായ്തറയില്‍ പൂണര്‍ന്നുവീണു.
സീല്‍ക്കാരശബ്ദങ്ങള്‍ വ്യാഘ്രദൃംഷ്ട്രങ്ങളാല്‍-
രാവിന്‍‌നിശ്ശബ്ദത കാര്‍ന്നുതിന്നു.

മേനിയില്‍ നിന്നിറ്റുവീഴുംവിയര്‍പ്പിന്റെ-
തുള്ളികള്‍മണ്ണില്‍ അലിഞ്ഞുചേരെ.
കൌമാരമോഹങ്ങള്‍ എന്നില്‍നിറച്ചോരു-
മോഹങ്ങളവളില്‍ നിറഞ്ഞൊഴുകി.

എന്‍ജീവിതത്തിന്റെ വല്ലിയില്‍പൂത്തൊരാ-
നിര്‍വൃതിപൂക്കള്‍ ഞാന്‍ആസ്വദിക്കെ.
ദീര്‍ഘനിശ്ശ്വാസങ്ങള്‍ നേര്‍ത്തശബ്ദങ്ങളായ്-
നിദ്രയെന്‍കണ്ണിലും കൂടുകെട്ടി.

പുലരിവന്നിട്ടേറെ നേരമായെന്നോതി-
അമ്മവന്നെന്നെ വിളിച്ചുറക്കെ.
ആ വിളികേട്ടുഞാന്‍ ഞെട്ടിയുണര്‍ന്നെന്റെ-
ചുറ്റിലുംഅവളെ തിരഞ്ഞുപോയി.

അവളെതിരഞ്ഞൊരെന്‍ കണ്‍കളില്‍കണ്ടതൊ-
ചുറ്റും‌പറക്കുന്ന പഞ്ഞിമാത്രം.
കട്ടിലില്‍മാറുപീളര്‍ന്ന് കിടക്കുന്നു-
നിര്‍വികാരാര്‍ദ്രമെന്‍ തലയിണയും..

ഒരു മോഹം

ആദ്യമായ് എന്‍‌മനോവേണുവില്‍ ചുണ്ടുചേര്‍ത്ത-
അന്നുനീഊതിയ ഗാനമൊന്നില്‍,
ഇന്നുമെന്‍ ആത്മാവുചേര്‍ത്തുഞാന്‍ കേഴുന്നു-
ഒന്നുനീയെന്‍‌മുന്നില്‍ വന്നവെങ്കില്‍.

മണ്ണോടുമണ്ണായ് എങ്ങോമറഞ്ഞുനീ-
എങ്കിലും എന്‍‌കണ്ണുനീര്‍ കാണുകില്‍,
ഒരുതളിര്‍ തെന്നലായ് ഒരുമൃദുസ്മിതമായ്-
ഇന്നുനീയെന്‍‌മുന്നില്‍ വന്നുവെങ്കില്‍.

നിന്‍‌ മന്തഹാസത്തിലേറെമയങ്ങിഞാന്‍-
നിന്നെതൊടുവാന്‍ കൊതിച്ചിരുന്നു,
നിന്‍ ഹസ്തവലയത്തില്‍ ഒന്നമര്‍ന്നീടുവാന്‍-
എന്മോഹമെന്നും തളിര്‍ത്തിരുന്നു.

ഞാന്‍‌നടന്നീടും വഴികളിലെപ്പൊഴും-
നിന്നോര്‍മ്മ തിരിയായ് തെളിഞ്ഞിരുന്നു,
ഞാന്‍ പഠിച്ചീടുമെന്‍ പുസ്തകതാളില്‍ നിന്‍-
പൂമുഖം എന്നും നിറഞ്ഞിരുന്നു.

ജീവിതത്തിന്‍ അര്‍ഥവീതിയിലെപ്പൊഴൊ-
നിന്‍‌ചിത നീറിയെരിഞ്ഞടങ്ങെ,
എന്‍‌മോഹഭംഗങ്ങള്‍ മൂകഗാനങ്ങലായ്-
അന്നുതൊട്ടെന്‍ ഉള്ളില്‍നീറിടുന്നു.

ഒന്നുകരഞ്ഞിടാന്‍ ഒന്നുറങ്ങീടുവാന്‍-
നിന്‍‌മുഖം എന്നെ പിരിഞ്ഞുപോകാന്‍,
ദേഹിവെടിഞ്ഞെന്റെ ദേഹവുമിന്നുനീ-
ചേര്‍ന്നൊരീമണ്ണില്‍ ലയിച്ചുവെങ്കില്‍.

Monday, September 10, 2007

മാപ്പ്

മാപ്പു പറഞ്ഞുകൊള്ളട്ടെ ഈ ലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-അല്ലാതെ,
യാത്ര പോകും മുന്‍പ് വേറെനിവര്‍ത്തിയില്ലീ-
ലോകമാകെയെന്‍ മാപ്പപേക്ഷിച്ചിടാന്‍.

ചെയ്തു പോയിട്ടുള്ള തെറ്റുകളത്രയും-
ഉള്ളില്‍കിടന്നെന്‍ ‍‌മനംമറിച്ചീടുന്നു,
മാപ്പില്ലയെന്നു ചൊല്ലിപറക്കുന്ന ചിന്തകള്‍-
എന്‍ചിത്തമാകെ തകര്‍ക്കുന്നു.

എല്ലാംവിളിച്ചു പറഞ്ഞിടാന്‍വെമ്പുമെന്‍-
ഹൃത്തില്‍സമൂഹമാം കത്തിയാഴ്ന്നേറുന്നു,
കുറ്റബോധത്തിന്‍ കനല്‍‌വിരിച്ചെത്തുന്ന-
രാത്രികള്‍നിന്ദ്രയെ കാര്‍ന്നുതിന്നീടുന്നു.

മാപ്പുപറഞ്ഞുകൊള്ളട്ടെ ഈലോക-
ഭൂപടം മുന്നില്‍ നിവര്‍ത്തി ഞാന്‍-
അല്ലാതെ,വേര്‍പെട്ടുപോകുമീ വേളയില്‍മറ്റൊരു-
വീഥിയില്ലെനാത്മ ശാന്തിയെപുല്‍കുവാന്‍.

Sunday, September 09, 2007

അവള്‍

മനസ്സിന്റെ പാടം നിറയെ ഒരുനാ‍ളവള്‍ വിത്തെറിയും...
ഒരുനാളതില്‍ മുളപൊട്ടും മുളപിന്നെ കതിരണിയും.
മനതാരില്‍ പൂമഴപൊഴിയും മനസ്സാകെകുളിരണിയും...
മോഹത്തിന്‍തളിരുകള്‍ മെല്ലെ കനവിന്റെ കതിരണിയും.

രാവിന്റെ കരിനിഴല്‍മായും അരികത്തവള്‍ വന്നണയും...
കരിവളയണികയ്യാ‌ല്‍‌പുണരും നിന്‍‌മാറത്തവള്‍ചായും.
തേനൂറും ചുണ്ടുകളാല്‍നിന്‍ കവിളത്തവള്‍ ചുമ്പിക്കും...
നഖമുനയാ‌ല്‍ നിന്‍‌മണിമാറില്‍ പ്രണയത്തിന്‍ കഥയെഴുതും.

അവള്‍തൂകും പുഞ്ചിരിയാലാപുലരികള്‍ നീകണ്ടുണരും...
നീപോകും വഴികളിലെല്ലാം അവള്‍നിഴലായ് പിന്തുടരും.
അഴലിന്റെ കരിമുകില്‍ മായും മനസ്സില്‍ മഴവില്ലുണരും...
മിഴിനീരുമറഞ്ഞാകണ്ണില്‍ കവിതകള്‍തന്‍ തേന്‍‌നിറയും.

പക്ഷെ ചിലപ്പോള്‍..

ഒരുനാളാതേനിന്‍ മധുരം കണ്ണീര്‍മഴയത്തലിയും...
സ്വപ്നങ്ങള്‍ നൂറ്റൊരുനൂലില്‍ വിധിയോതീയായ്പടരും.
കരള്‍പൂത്തൊരു കനവിന്‍പൂക്കള്‍ ആതീയിലെരിഞ്ഞീടും...
വിരഹത്തിന്‍ ആഴകടലില്‍ നീമെല്ലെമറഞ്ഞീടും.

Tuesday, March 13, 2007

കാലനില്ലാത്ത നേരം