Wednesday, October 31, 2007

ഇന്നലെയുടെ ചിരി

പകലിന്റെ കയ്യും പിടിച്ച് സന്ധ്യ ചക്രവാളത്തിന്റെ പടികടന്ന് നിമിഷങ്ങള്‍പാകിയ കാലത്തിന്റെ വീഥിയിലൂടെ നടന്നു മറഞ്ഞുകഴിഞ്ഞിരിക്കുന്നു.ഇന്നലെവരെകണ്ടിരുന്ന ആ സൗന്ദര്യം വിണ്ണിന്റെ മുഖത്ത്ഇന്നവന് കാണാന്‍ കഴിഞ്ഞില്ല.മറുകരയില്‍ ഉദിച്ച്‌നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രന്‍ അവന്റെ മനസ്സിനെ ഒന്നുതൊട്ടതുപോലുമില്ല.

ചന്ദ്രികയുടെആലിഗനത്തില്‍ മതിമറന്ന് നിശ്ശബ്ദമായി നില്‍ക്കുന്ന രാത്രി.ഇന്നലെവരെ അവന്റെ മനസ്സും ഇതുപോലെ ആയിരുന്നു.നിശ്ശബ്ദമായി..സ്വപ്നങ്ങളുടെ സംഗീതത്തില്‍ ലയിച്ച് ...അനുരാഗത്തിന്റെ ആര്‍ദ്രതയില്‍മുങ്ങി അങ്ങിനെ...

ഇപ്പോള്‍ കഴിഞ്ഞുപോയ നിമിഷങ്ങള്‍ അവന്റെമനസ്സില്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.ചിന്തയില്‍ ഒരു ഇരമ്പല്‍ശബ്ദം‌മാത്രം.രാത്രിഒരുപാടായിട്ടും ഇന്നലെവരെ കാത്തിരുന്ന നിദ്രപോലും ഇന്നവനെ മറന്നുപോയിരിക്കുന്നു.മനസ്സ് ചോദ്യങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുളുന്നു. ചിലതില്‍മിന്നല്‍ പിണരിന്റെ നിഴലാട്ടം.

സമൂഹം അവന്റെ മനസ്സില്‍കോരിയിട്ട കനലുകള്‍ ചിന്തയുടെകാറ്റേറ്റ് നീറുകയാണ്. അവന്‍ ഓര്‍ത്തു മനുഷ്യന്‍ ഒരുവ്യക്തി മാത്രമായിരുന്നെങ്കില്‍ അവന്റെ ചിന്തകളിലും,സ്വപ്നങ്ങളിലും,അവന്റെ പൂര്‍ണ്ണ ആധിപത്യം നിലനിര്‍ത്താമായിരുന്നു.പക്ഷെ ഒരുകുടും‌ബമോ സമൂഹമോ ആയി മാറുമ്പോള്‍ മറ്റുള്ളവരുടെ ആഗ്രഹത്തിനും സ്വാധീനത്തിനും തന്റെമോഹങ്ങളേയും സ്വപ്നങ്ങളുടേയും അടിയറവച്ച് ആ നിസ്സഹായതയില്‍ അവരുടെതാളത്തിനൊത്ത് ആഗ്രഹമില്ലാഞ്ഞിട്ടും ആടേണ്ടിവരുന്ന വെറുംശരീരം മാത്രം.

എന്തുകൊണ്ടാണ് ഇങ്ങനെ,ഒരുപക്ഷെ പരിഹാസത്തിലൂടെയും ക്രൂരതയിലൂടെയും മാത്രം തന്റെ അനിഷേദ്യസാന്നിധ്യം നിലനിര്‍ത്തുന്ന സമൂഹത്തിന്റെ സ്ഥായിയായസ്വഭാവം ബോധ്യമുള്ളതുകോണ്ടാവാം,അതിനെ ഭയന്നാവാം അവന്‍ അറിയാതെ തന്നെ ആയാന്ത്രികതയില്‍ അലിഞ്ഞുചേരാന്‍ നിര്‍ബധിതനാകുന്നത്.അതുകൊണ്ട്തന്നെയാകാം കാരുണ്യവും സഹതാപവും സഹായസന്നധതയും എല്ലാം വ്യക്തിത്വങ്ങളായ് മാത്രം ഒതുങ്ങി നില്‍ക്കുന്നത്.

ചിലകാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിക്കുമ്പോള്‍ അവര്‍പറയാറുണ്ട് "നീപറയുന്നതു ശരിതന്നെ പക്ഷെ മറ്റുള്ളവര്‍ എന്തുവിചാരിക്കും?"എന്ന്.ആചോദ്യംതന്നെ സമൂഹത്തിലെ ഓരോവ്യക്തിയോടും വ്യക്തിപരമായി ചോദിച്ചാല്‍ ഭൂരിപക്ഷം ഉത്തരം ഇതുതന്നെ ആയിരിക്കും.ചിലര്‍ നിങ്ങളോട് ചോദിച്ച ചിലചോദ്യങ്ങള്‍ക്ക് നിങ്ങളും ഇതേമറുപടി പറഞ്ഞിട്ടില്ലെ?.അതിനുകാരണമെന്താണ്?.അതിനുള്ള ഉത്തരം ഒരുപക്ഷെ സമൂഹത്തിന്റെ നിര്‍‌വചനമായിരിക്കാം.ക്രൂരതയുടെയും പരിഹാസത്തിന്റേയും അന്തസത്ത ആയിരിക്കാം.

താനൊരു തത്വഞ്ജാനി ആവുകയാണൊ അവന്‍ ചിരിക്കാന്‍ശ്രമിച്ചു.ചിന്തകള്‍ കൊണ്ടെങ്കിലും സമൂഹത്തിന്റെമാറില്‍ ചവുട്ടിനിന്ന് ക്രൂരനെന്നു‌വിളിച്ചപ്പോള്‍ അവനുതെല്ലാശ്വാസംതോന്നി.അത് ഒരുതോന്നല്‍ മാത്രമാണെങ്കിലും....

തത്വങ്ങളുടെ കൈവിടുവിച്ച് ഓര്‍മ്മകള്‍ അവനെ പുറകോട്ട് വലിച്ചുകൊണ്ട്നടന്നു.നടന്നുകയറിയ കല്‍ പടവുകള്‍ അവന്‍ ഓടിയിറങ്ങി.ഒടുവില്‍ അവന്‍ അവള്‍ക്കുമുന്നില്‍ ചെന്നുനിന്നു.അവസാനമായി അനുരാഗത്തിന്റെ പൂക്കള്‍ തന്നവള്‍.തന്നിട്ടുകാര്യമില്ല എന്ന് പലപ്പോഴും അവള്‍ പറഞ്ഞതാണ്.എന്നിട്ടും അവളുടെ സ്വപ്നവാടിയിനിന്ന് നിര്‍ബന്ധപൂര്‍‌വ്വം അവനത് പിടിച്ചുവാങ്ങുകയായിരുന്നു.വെറുതെ ഹൃദയത്തില്‍ സൂക്ഷിക്കാനായിരുന്നില്ല,ജീവിതത്തില്‍ എന്നും അവള്‍ കൂടെയുണ്ടായിരിക്കണം എന്ന ആഗ്രഹത്തോടെ.അതുമാത്രമായിരുന്നു അവന്റെ ലക്ഷ്യം.അവള്‍മാത്രമായിരുന്നു അവന്റെ മനസ്സില്‍.

അവളോടുസംസാരിച്ചും അവള്‍ക്കൊപ്പം നടന്നും അവളറിയാതെ ആമുഖത്തുനോക്കിനിന്നും കടന്നുപോയനിമിഷങ്ങളെ മനസ്സില്‍ നിറച്ച് രാത്രിയുടെചൂടിലും ആകുളിര്‍ വാരിപുതച്ച് ചുമരില്‍ തെളിഞ്ഞുനിന്ന തന്റെ നിഴലിന് അവളുടെ പേര്‍നല്‍കി മോഹങ്ങളും സ്വപ്നങ്ങളും ദുഖങ്ങളും പങ്കുവച്ച് വെറുതെ ഇണങ്ങിയും പിണങ്ങിയും പിന്നെ തമാശകള്‍പറഞ്ഞ് പൊട്ടിചിരിച്ച് മറ്റാരെങ്കിലും കണ്ടോഎന്ന് ഭീതിയോടെ ചുറ്റുംനോക്കിയും മറ്റുമായിരുന്നു അവന്റെ ഇന്നലയോളം കടന്നു പോയത്.

പക്ഷെ ഇന്നലെയുടെ ആ നിമിഷം ആ ഒരു നിമിഷം അവന്റെ മുന്നില്‍ വന്നു വീണത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സമൂഹത്തിന്റെ മുഖവുമായിട്ടാണ്.കഴിഞ്ഞുപോയതിനെ കുറിച്ച് ചിന്തിച്ചിട്ടുകാര്യമില്ലെന്ന് ആശ്വസിക്കുന്നവരുടെ ഉള്ളില്‍ അടക്കിനിര്‍ത്തിയിരുന്ന കണ്ണുനീര്‍തുള്ളികളുമായിട്ടാണ്.ജീവിതത്തിനു മുകളില്‍ സമൂഹത്തിന്റെ ആധിപത്യം തെളിയിക്കുന്ന മുറിപാടുകളുമായിട്ടാണ്.മനസ്സിലുള്ള ദുഖങ്ങളെല്ലാം മറച്ചുപിടിച്ച് ഇതൊന്നുമല്ല ജീവിതം എന്നുപറഞ്ഞ് ശാന്തമായി ചിരിക്കുന്നവരുടെ അനുഭവങ്ങളുമായിട്ടാണ്.ഒടുവില്‍ ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരാളെകൂടി സമൂഹത്തിന്റെ നഖങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞുകൊടുക്കണൊ എന്ന ചോദ്യവും.

മനസ്സില്‍ മറച്ചുവച്ചിരുന്ന പലമോഹങ്ങളും അവന്‍ വിളിച്ചുപറഞ്ഞു.തത്വങ്ങളും ഉദ്ബോധനങ്ങളും ചേര്‍ത്ത് എതിര്‍ക്കാന്‍ ശ്രമിച്ചു.പക്ഷെ അവയെല്ലാം ആധികാരികതയുടേയും അനുഭവസമ്പത്തിന്റേയും മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു.

അവന്റെയുള്ളില്‍ നിസ്സഹായതയുടെ തിരമാലകള്‍ ആഞ്ഞടിച്ചു.ആശ്വസിപ്പിക്കാന്‍ ആരുമില്ലാതെ ഇനി എന്തുചെയ്യണം എന്തുപറയണം എന്നറിയാതെ അവന്‍ തളര്‍ന്നുനിന്നു.എപ്പോഴോ കണ്‍തടങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കണ്ണുനീര്‍തുള്ളികള്‍ അപ്പോള്‍ അവന്റെ കവിളുകളില്‍ തലോടിക്കൊണ്ട് അവനോട്ചോദിച്ചു."നീ ഞങ്ങളെമറന്നോ എന്നും നിന്നോടൊപ്പം ഞങ്ങളുണ്ടല്ലോ പിന്നെന്താണ്?".

അതുകേട്ട് അവന്റെ ചുണ്ടില്‍ ചിരിവിടര്‍ന്നു.ആദ്യപ്രണയത്തിന്റെ അന്ത്യദിനങ്ങളിലെപ്പോഴോ ആദ്ധ്യാത്മികതയുടെ കരവലയത്തില്‍ അഭയം തേടിചെന്നപ്പോള്‍ ആ കൈക്കുമ്പിളില്‍ നിന്നും ഇറ്റുവീണഒരുതുള്ളി,അതുനെറുകില്‍ പടര്‍ന്നപ്പോള്‍ അവന്റെ ചുണ്ടില്‍ അറിയാതെ വിടര്‍ന്നുപോയ നിര്‍‌വികാരതയുടെ പൂക്കളില്‍ നിറഞ്ഞുനിന്നിരുന്ന അതേ ചിരി.പിന്നീടെപ്പോഴൊ ഭൗതികതയുടെ മരുപച്ചയില്‍ മയങ്ങിയ കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ പ്രാണനറ്റുവീണ അതേ ചിരി.

5 അഭിപ്രായങ്ങള്‍:

Sul | സുല്‍ said...

ചന്ദ്ര സേനന്‍
വളരെ നന്നായി എഴുതിയിരിക്കുന്നു.

കമെന്റ് നോട്ടിഫികേഷന്‍ മെയില്‍ അഡ്രസ് 'marumozhikal@gmail.com' എന്നു കൊടുത്താല്‍, ഈ പോസ്റ്റ് കൂടുതല്‍ പേര്‍ക്ക് കാണുവാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ http://marumozhisangam.blogspot.com

-sul

കണ്ണൂരാന്‍ - KANNURAN said...

നല്ല എഴുത്തു. ലേ ഔട്ടും പാര തിരിക്കുന്നതുമൊക്കെ കുറച്ചു കൂടി ഭംഗിയാക്കുക.

വാല്‍മീകി said...

കൊള്ളാം. നല്ല ഉദ്യമം.

Kunjubi said...
This post has been removed by the author.
Kunjubi said...

ചന്ദ്രൂ..കൊഴിഞ്ഞു പോയ സ്വപ്നങ്ങളുടെ പൂകൂടയില്‍ വിരല്‍ കൊണ്ടു പരതി വാടിയ പൂക്കളുടെ ഇതളുകല്‍ കയ്യിലെടുത്തു നൊക്കുമ്പൊള്‍ ആത്മാവിന്റെ ഉള്ളില്‍ ഒരു വിഷാദം പരക്കുന്നുണ്ടു.അതു വരച്ചു കാണിക്കുന്നതു മനോഹരമായിരിക്കുന്നു. കുറച്ചു നീണ്ടു പൊയില്ലേ? ആരാണു ഈ കാമുകന്‍<...തത്വമസി... നന്മകള്‍‍ നേരുന്നു. ഇനിയും ഇങ്ങനെ ആവിഷ്കരിക്കുക, കുഞ്ഞുബി